Thursday, August 10, 2017

ശ്രീരാമകഥാമൃതം ( 9 ) രാമന്‍റെ വനയാത്ര

ശ്രീരാമന്‍ വനവാസത്തിന് പോകുമ്പോൾ അമ്മയോടു യാത്ര ചോദിക്കുവാന്‍ ചെന്നു. കൗസല്യ പറഞ്ഞു: 'രാമാ, ഞാന്‍ നിന്നോട് പോകരുതെന്ന് പറയുന്നു. അമ്മയുടെ വാക്ക് അനുസരിക്കുന്നതല്ലേ ധര്‍മ്മം. അച്ഛന്‍ നിന്നോട് പോകുവാന്‍ പറഞ്ഞുവോ ? നീ ധര്‍മ്മജ്ഞനല്ലേ ? പുത്രപക്ഷപാതിയായ കൈകേയിയുടെ വാക്കു കേട്ട് രാജ്യം ഉപേക്ഷിച്ച് പോകുന്നത് ശരിയല്ല. നീ ഇവിടെയിരുന്ന് അമ്മയേയും അച്ഛനേയും ശുശ്രൂഷിക്കുക. അതാണ് നിന്‍റെ ധര്‍മ്മം.'
രാമന്‍ പറഞ്ഞു: 'അമ്മേ, അച്ഛനെ സത്യസന്ധനാക്കിത്തീര്‍ക്കേണ്ടത് എന്‍റെയും അമ്മയുടെയും കടമയല്ലേ ? സത്യലംഘനം ചെയ്ത് അച്ഛന്‍ നരകത്തിലേക്കു പോകുന്നത് നമുക്ക് അനുവദിക്കാമോ ?' എന്നും മറ്റു വാദമുഖങ്ങളും പറഞ്ഞ് അമ്മയെ ഒരുവിധം സമ്മതിപ്പിച്ച് അനുഗ്രഹം വാങ്ങി.
തന്‍റെ പ്രിയ സഹോദരനായ ലക്ഷ്മണന്‍റെ അടുത്തു ചെന്നപ്പോൾ പ്രതികരണം വളരെ ഭയങ്കരമായിരുന്നു. വാര്‍ദ്ധക്യം കൊണ്ടു ബുദ്ധി നശിച്ചിട്ടുളള വൃദ്ധന്‍ സ്ത്രീകളുടെ വാക്കും കേട്ട് വല്ലതും പുലമ്പുകയാണെങ്കില്‍ നാം അത് കേള്‍ക്കേണ്ടതില്ല. നാളെ ആ വൃദ്ധനെ പിടിച്ച് ജയിലിലടച്ച് നമുക്കഭിഷേകം നടത്താം. ഇതാണ് ലക്ഷ്മണന്‍റെ വാക്ക്. കുപിതനായ അനുജനേയും ഒരുവിധം സമാധാനിപ്പിച്ച് ശാന്തനാക്കി യാത്ര പറഞ്ഞപ്പോള്‍ 'ഞാനും ജ്യേഷ്ഠനെ ശുശ്രൂഷിക്കുവാന്‍ ജ്യേഷ്ഠന്‍റെ കൂടെ വനത്തിലേക്കു വരുന്നുണ്ട്' എന്ന് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞ് ലക്ഷ്മണനും രാമന്‍റെ കൂടെ പുറപ്പെട്ടു.
പിന്നെ സീതയുടെ അടുത്തു പോയി വിവരമറിയിച്ചപ്പോള്‍ സീതയും കൂടെ പുറപ്പെട്ടു. പല വിഷമങ്ങളും ക്ലേശങ്ങളും പറഞ്ഞ് സീതയെ പിന്‍തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും സീത സമ്മതിച്ചില്ല. രാമനില്ലാത്ത അയോദ്ധ്യ തനിക്ക് നരകമാണെന്നും രാമനുളള കാട് തനിക്ക് സ്വര്‍ഗ്ഗമാണെന്നും പറഞ്ഞ് ശാഠ്യം പിടിച്ചു. രാമന്‍റെ മാര്‍ഗ്ഗം സുഗമമാക്കിത്തീര്‍ക്കുവാന്‍ താന്‍ മുന്‍പില്‍ നടക്കുന്നുണ്ടെന്നും തന്നെ തടയരുതെന്നും അപേക്ഷിച്ചപ്പോള്‍ രാമന്‍ സമ്മതിച്ചു. അങ്ങനെ മൂന്നു പേരും കൂടി വനത്തിലേക്കു പോകുവാന്‍ തീര്‍ച്ചപ്പെടുത്തി. പൗരജനങ്ങളെല്ലാം അവരുടെ കൂടെ പുറപ്പെട്ടു. രാമനില്ലാത്ത അയോദ്ധ്യയില്‍ തങ്ങള്‍ താമസിക്കുന്നില്ല എന്നായിരുന്നു പൗരജനങ്ങളുടെ നിശ്ചയം. രാമന് അവരെ തടയുവാന്‍ സാധിച്ചില്ല. അടുത്ത ദിവസം അവരെല്ലാവരും കൂടി വനത്തിലേക്കു പുറപ്പെടുവാന്‍ തീര്‍ച്ചപ്പെടുത്തി.
സമുദായത്തില്‍ നമ്മളനുസരിക്കേണ്ട ചില ധര്‍മ്മങ്ങളെയാണ് നമ്മളിവിടെ കാണുന്നത്. രാമനോടു മാത്രമേ വനവാസത്തിന് പോകുവാന്‍ കൈകേയി ആവശ്യപ്പെട്ടിട്ടുളളൂ. ജ്യേഷ്ഠന് എന്തെങ്കിലും ആപത്തു വരുമ്പോൾ സഹോദരന്മാര്‍ എന്തു ചെയ്യണമെന്നാണ് ലക്ഷ്മണന്‍ കാണിച്ചു തരുന്നത്. സാഹോദര്യത്തിന്‍റെ മാതൃക. പതിവ്രതയായ ഒരു സ്ത്രീക്കുളള കടമയെന്താണെന്നാണ് സീത കാണിച്ചു തരുന്നത്. ഒരു സ്ത്രീയുടെ ധര്‍മ്മം എന്താണെന്നുളളതിന്‍റെ ഉത്തമ മാതൃക.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment