Sunday, August 20, 2017

ശ്രീരാമകഥാമൃതം - ( 19 ) രാവണന് ശൂര്‍പ്പണഖയുടെ ഉപദേശം

ന്‍റെ സഹോദരിക്കു പറ്റിയ അംഗവൈകല്യത്തെയും ഖരവധത്തെയും പറ്റി ചാരന്മാര്‍ വഴി അറിഞ്ഞിരുന്ന രാവണന്‍ രാമലക്ഷ്മണന്മാരെ വധിക്കുവാന്‍ യുദ്ധത്തിനു പുറപ്പെടുകയായിരുന്നു. അപ്പോഴാണ് ശൂര്‍പ്പണഖ രാവണന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. സഹോദരിയെ സമാധാനിപ്പിച്ചതിനു ശേഷം രാവണന്‍ താനിപ്പോള്‍ത്തന്നെ അവരെ വധിക്കുവാന്‍ പോകുകയാണ് എന്ന് പറഞ്ഞു. ശൂര്‍പ്പണഖ ഉടനെ അതിനെ നിഷേധിച്ചുകൊണ്ടു പറഞ്ഞു: 'ജ്യേഷ്ഠാ, അതു സാദ്ധ്യമാകുകയില്ല. അവര്‍ മഹാബലവാന്മാരും ആയുധാഭ്യാസത്തില്‍ അതി നിപുണന്മാരും ഈശ്വര ചൈതന്യത്തോടു കൂടിയവരുമാണ്. ഖരദൂഷണന്മാരെയും പതിനാലായിരം സൈനികരേയും മൂന്നേമുക്കാല്‍ നാഴികനേരം കൊണ്ടാണ് അവന്‍ സംഹരിച്ചത്. അതുകൊണ്ട് അവരെ നശിപ്പിക്കുവാന്‍ മറ്റൊരു ഉപായം ഞാന്‍ പറയാം.' അതെന്താണെന്ന് രാവണന്‍ അന്വേഷിച്ചു. ശൂര്‍പ്പണഖയുടെ സ്ത്രീബുദ്ധിയില്‍ രാവണനുളള ദൗര്‍ബ്ബല്യം നല്ലവണ്ണം അറിയാമായിരുന്നു. പണ്ടു രംഭയെ പിടിക്കുവാന്‍ പോയി ശാപത്തിനിരയായ കഥയും അവള്‍ക്കറിയാം. മറ്റു പല ഗുണങ്ങളുമുളളവനും ശിവഭക്തനുമാണെങ്കിലും സ്ത്രീ വിഷയകരമായ കാമത്തെ ജയിക്കുവാന്‍ രാവണന് സാധിച്ചിട്ടില്ല. ഈ ദൗര്‍ബ്ബല്യത്തെ മുതലെടുക്കുവാന്‍ ശൂര്‍പ്പണഖ തീര്‍ച്ചപ്പെടുത്തി. അവര്‍ പറഞ്ഞു : 'ജ്യേഷ്ഠാ, കാട്ടില്‍ അതിസുന്ദരിയായ ഒരു സ്ത്രീയും കൂടെ രണ്ടു പുരുഷന്മാരും കൂടി സഞ്ചരിക്കുന്നതു ഞാന്‍ കണ്ടു. ത്രിലോകങ്ങളിലും ഇതുപോലെ സൗന്ദര്യമൂര്‍ത്തിയായ ഒരു സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ല. ആ സ്ത്രീരത്നം ജ്യേഷ്ഠന്‍റെ അന്തഃപുരത്തിന് അലങ്കാരമായിരിക്കുമെന്നു വിചാരിച്ച് ജ്യേഷ്ഠനു വേണ്ടി അവളെ കൊണ്ടുവരുവാന്‍ ശ്രമിച്ചപ്പോഴാണ് ആ പുരുഷന്മാര്‍ എന്നെ ഇങ്ങനെ വിരൂപയാക്കിത്തീര്‍ത്തത്. അവളുടെ വിരഹം കൊണ്ടുതന്നെ അവര്‍ സ്വയം മരിച്ചു കൊള്ളും. അതുകൊണ്ട് എങ്ങനെയെങ്കിലും സീതയെ അപഹരിച്ചു കൊണ്ടു വരുവാനാണ് ശ്രമിക്കേണ്ടത്. ജ്യേഷ്ഠന് അത് വലിയൊരു ലാഭമായിരിക്കും.'
സീതയുടെ സൗന്ദര്യവര്‍ണ്ണന കേട്ട് രാവണന്‍റെ മനസ്സില്‍ കാമാഗ്നി കത്തിക്കാളി. സീതയെ അപഹരിക്കുവാനുളള ഉപായം രാവണന്‍ ആലോചിച്ചു കണ്ടുപിടിച്ചു. തന്‍റെ അമ്മാവനായ മാരീചന്‍റെ സഹായത്തോടെ അത് എളുപ്പത്തിൽ സാധിക്കുമെന്ന് തീര്‍ച്ചപ്പെടുത്തി.
*കാമം മനുഷ്യന്‍റെ ഒന്നാം നമ്പര്‍ ശത്രുവാണെന്നും അതിനെ ഇന്ദ്രിയ മനോബുദ്ധിയുടെ നിയന്ത്രണം കൊണ്ടു നശിപ്പിക്കണമെന്നും അല്ലെങ്കിൽ അതു സര്‍വ്വനാശത്തിനും കാരണമാകുമെന്നും ഭഗവാന്‍ ഗീതയില്‍ വിശദമായി പറയുന്നുണ്ട്. അതിന്നൊരു ദൃഷ്ടാന്തമായിട്ടാണ് രാവണനെ നാം കാണുന്നത്. സ്ത്രീകളുടെ കുടിലബുദ്ധി എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്നു ശൂര്‍പ്പണഖ പറയുന്ന അസത്യത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ഈ അസത്യം വിശ്വസിച്ചതു കൊണ്ടു രാവണന്‍ സര്‍വ്വനാശത്തിനു പാത്രമാകുകയാണ് ചെയ്യുന്നത്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment