Sunday, August 6, 2017

ശ്രീരാമകഥാമൃതം - അഭിഷേക സമാരംഭം ( 5 )

വിവാഹാനന്തരം രാജകുമാരന്മാര്‍ അയോദ്ധ്യയില്‍ സുഖമായി താമസിക്കുന്ന കാലത്ത് കൈകേയിയുടെ സഹോദരന്‍ യുധാജിത്ത് അവിടെ വന്നു. ഭരതൻ തന്‍റെ സന്തത സഹചാരിയായ ശത്രുഘ്നനോടു കൂടി അമ്മാവന്‍റെ കൂടെ കേകയരാജ്യത്തേക്കു പോകുകയും അവിടെ കുറേക്കാലം വിരുന്നു താമസിക്കുകയും ചെയ്തു.
കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ദശരഥൻ തന്‍റെ വാര്‍ദ്ധക്യത്തെ ഓര്‍ത്തു രാമനെ അഭിഷേകം ചെയ്യാനാഗ്രഹിച്ചു. അദ്ദേഹം വസിഷ്ഠനെ വിളിച്ചു പറഞ്ഞു: 'രാമനെ എല്ലാവരും ഇഷ്ടപ്പെടുന്നു. അതുകൊണ്ട് രാമന്‍ രാജാവാകുന്നത് എല്ലാവര്‍ക്കും സന്തോഷവും സമ്മതവുമായിരിക്കും. എനിക്ക് വാര്‍ദ്ധക്യത്തിന്‍റെ അവശതകള്‍ കാരണം രാജ്യകാര്യങ്ങള്‍ ശരിക്കു നോക്കുവാന്‍ കഴിയുന്നില്ല. പുണ്യമായ പുഷ്യനക്ഷത്രമാണ് നാളെ. ഈ ശുഭദിനത്തില്‍ തന്നെ രാമന്‍റെ അഭിഷേകം നടത്തണം. അതിനു വേണ്ട ഒരുക്കങ്ങള്‍ ചെയ്യുക'. ഇത്രപെട്ടെന്ന് അഭിഷേകം നടത്തുന്നതില്‍ വസിഷ്ഠന് ആശ്ചര്യം തോന്നിയെങ്കിലും ഒന്നും മറുത്തു പറഞ്ഞില്ല. രാമനെ വരുത്തി കാര്യങ്ങളെല്ലാം പറഞ്ഞ് അടുത്ത ദിവസം ഉപവാസാദി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ആവശ്യപ്പെട്ടു. പട്ടണം മുഴുവൻ അലങ്കരിക്കുവാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. കൈകേയീ പിതാവായ കേകയ രാജാവിനേയും സീതാ പിതാവായ ജനകരാജാവിനേയും ഒഴിച്ച് ബാക്കി രാജാക്കന്മാരെയെല്ലാം ഒരു ദിവസം കൊണ്ട് തന്നെ ക്ഷണിച്ചു വരുത്തി.
ധൃതിപ്പെട്ട് ഈ കാര്യങ്ങള്‍ ചെയ്തതില്‍ ദശരഥന്‍റെ മനസ്സില്‍ എന്തോ കാപട്യമുണ്ടായിരുന്നില്ലേ എന്നു സംശയം തോന്നാം. ഭരതൻ നാട്ടിലില്ലാത്ത കാലത്ത് ഭരതശത്രുഘ്നന്മാരെ അറിയിക്കാതെയും കേകയരാജാവിനെ ക്ഷണിക്കാതെയും നടത്തേണ്ടതാണോ അഭിഷേകം ? വേണ്ടപ്പെട്ട എല്ലാവരേയും ക്ഷണിച്ചു വരുത്തി എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ സാഘോഷം സസന്തോഷം നടത്തേണ്ടതല്ലയോ രാജ്യാഭിഷേകം ? അപ്പോള്‍ ദശരഥൻ്റെ മനസ്സില്‍ എന്തോ സംശയമുണ്ടായിരുന്നില്ലേ എന്നു തോന്നുന്നതില്‍ തെറ്റില്ല. അത് ഇതാണ്. കൗസല്യയേയും സുമിത്രയേയും വിവാഹം ചെയ്ത് അവരില്‍ കുട്ടികളില്ലാതായപ്പോഴാണ് കൈകേയിയെ വിവാഹം ചെയ്യുന്നത്. അപ്പോള്‍ കൈകേയിയിലുണ്ടാകുന്ന കുട്ടിയെ രാജാവാക്കിക്കൊള്ളാമെന്ന് ദശരഥൻ പ്രതിജ്ഞയും ചെയ്തിരുന്നു. അതിനു വിപരീതമായിട്ടാണ് ഇപ്പോള്‍ തന്‍റെ ഇഷ്ടപ്പെട്ട പുത്രനെ രാജാവാക്കാന്‍ തുനിയുന്നത്. അതിനു കേകയ രാജാവും ഭരതനും പ്രതിബന്ധമുണ്ടാക്കിയാലോ എന്നു പേടിച്ചിട്ടാകാം അവരെ അറിയിക്കാതെ അഭിഷേകം ചെയ്യാന്‍ തീര്‍ച്ചപ്പെടുത്തുന്നത്. ആ സത്യലംഘനത്തിന്‍റേയും കാപട്യത്തിന്‍റേയും ഫലവുമാകാം ദശരഥൻ പിന്നീടനുഭവിക്കുന്നത്. എല്ലാവരും ഋജുബുദ്ധികളായി പെരുമാറേണ്ടതിന്‍റെ ആവശ്യകതയെയാണ് ഇത് കാണിക്കുന്നത്. ഈ രഹസ്യം കൈകേയിക്കുപോലും അറിവില്ലായിരുന്നു. പിന്നീട് ഭരതന്‍ രാമനെ മടക്കിക്കൊണ്ടു വരുവാനായി ചിത്രകൂടപര്‍വ്വതത്തില്‍ പോകുമ്പോൾ അവിടെവച്ച് ശ്രീരാമചന്ദ്രന്‍ തന്നെ ഭരതനോട് പറയുന്നതാണ് കേകയരാജാവിന് ദശരഥൻ കൊടുത്തിട്ടുളള ഈ പ്രതിജ്ഞ. അതുകൊണ്ടായിരിക്കാം കേകയരാജാവിനെ അഭിഷേകത്തിന് ക്ഷണിക്കാതിരുന്നതും!

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment