Saturday, August 19, 2017

ശ്രീരാമകഥാമൃതം ( 18 ) - ഖരവധം

ക്ഷ്മണനാല്‍ മൂക്കും കാതും ഛേദിച്ച് വിരൂപയാക്കപ്പെട്ട ശൂര്‍പ്പണഖ നേരെ പോയത് സോദരനായ ഖരന്‍റെ അടുത്തേക്കായിരുന്നു. ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ് എന്ന മൂന്നു രാക്ഷസ സഹോദരന്മാര്‍ ആ വനത്തില്‍ തന്നെ താമസിക്കുന്നുണ്ടായിരുന്നു. സഹോദരിയില്‍ നിന്നു വിവരമെല്ലാം ചോദിച്ചറിഞ്ഞ ഖരന്‍ ആദ്യം പതിനാലു രാക്ഷസവീരന്മാരെ അയച്ചു. സീതാരാമലക്ഷ്മണന്മാരെ വധിച്ച് അവരുടെ രക്തം ശൂര്‍പ്പണഖയ്ക്ക് കൊടുക്കുവാനായി യുദ്ധസന്നദ്ധരായി വന്ന പതിനാലു പേരെയും രാമന്‍ അനായാസമായി വധിച്ചു. ശൂര്‍പ്പണഖ വീണ്ടും കരഞ്ഞുകൊണ്ട് ഖരന്‍റെ അടുത്തെത്തി രാമന്‍റെ ശക്തിയേപ്പറ്റി പറഞ്ഞു കേള്‍പ്പിച്ചു. കുപിതനായ ഖരന്‍ സഹോദരരായ ദൂഷണനും ത്രിശിരസ്സുമൊന്നിച്ച് പതിനാലായിരം രാക്ഷസ സൈന്യത്തോടു കൂടി രാമലക്ഷ്മണന്മാരെ വധിക്കുവാന്‍ പുറപ്പെട്ടു. വലിയൊരു സൈന്യം യുദ്ധത്തിനു വരുന്നതു കണ്ട് ലക്ഷ്മണനെ സീതാരക്ഷണത്തിനേല്പിച്ച് രാമന്‍ സ്വയം യുദ്ധസന്നദ്ധനായി പുറത്തിറങ്ങി. രാക്ഷസന്മാര്‍ ഉഗ്രമായ യുദ്ധം ആരംഭിച്ചുവെങ്കിലും രാമന്‍ അനായാസേന അവരുടെ ശസ്ത്രങ്ങളെയെല്ലാം വഴിക്കുവച്ചു തന്നെ നശിപ്പിച്ചു. രാമന്‍ തന്‍റെ ശക്തി മുഴുവൻ പ്രകടമാക്കിയ സമയമായിരുന്നു അത്. രാമന്‍ അനായാസേന ലീലയായിത്തന്നെ ആ രാക്ഷസ സൈന്യത്തെ മുഴുവൻ നശിപ്പിച്ചു. സേനാനായകന്മാരായ ഖരനും ദൂഷണനും ത്രിശിരസ്സും പിന്നീട് വന്നു. രാമനോടെതിരിട്ടുവെങ്കിലും അവര്‍ക്ക് ജീവനോടു കൂടി മടങ്ങുവാന്‍ പറ്റിയില്ല. മഹര്‍ഷിമാരെല്ലാം സന്തുഷ്ടരായി വന്നു രാമനെ അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. ശൂര്‍പ്പണഖ നിരാശയും ദുഃഖവും വേദനയും കൊണ്ട് എങ്ങനെയെങ്കിലും രാമലക്ഷ്മണന്മാരോടു പകരം വീട്ടുവാനായി സ്വന്തം ജ്യേഷ്ഠനും രാക്ഷസ രാജാവുമായ രാവണനെ ആശ്രയിക്കുവാനായി ലങ്കയിലേക്കു പോയി.
കാര്യങ്ങളുടെ ന്യായാന്യായങ്ങളെപ്പറ്റി ആലോചിക്കാതെ ആപത്തിലേക്കെടുത്തു ചാടുന്നതു ശരിയല്ല എന്നാണ് ഖരന്‍ നല്‍കുന്ന പാഠം. ശൂര്‍പ്പണഖയ്ക്ക് ആപത്തു വന്നതിന്‍റെ കാരണമെന്താണെന്നന്വേഷിക്കാതെ യുദ്ധത്തിനു പുറപ്പെടുകയാണ് ഖരന്‍ ചെയ്തത്. തന്‍റെ സഹോദരിയോട് ഇങ്ങനെ അപകാരം ചെയ്യുവാന്‍ ധൈര്യം കാണിച്ച മനുഷ്യര്‍ ആരാണെന്നോ എങ്ങനെയുളളവരാണെന്നോ ആലോചിക്കാതെ യുദ്ധത്തിനു പുറപ്പെട്ടതു കൊണ്ടാണ് ഖരന് ഈ ആപത്തു വന്നത്. നല്ലവണ്ണം ആലോചിച്ച് വളരെ മുന്‍കരുതലോടു കൂടി ഖരന്‍ പ്രവര്‍ത്തിക്കേണ്ടതായിരുന്നു. അതുകൊണ്ടാണ് ആലോചിക്കാതെ പെട്ടെന്ന് ഒന്നും ചെയ്യരുത്, അവിവേകം ആപത്തുകള്‍ക്ക് കാരണമാകുന്നു എന്നു പറയുന്നത്.
നന്മയും തിന്മയും തമ്മിലുളള പോരാട്ടമാണ് നാം ഇവിടെ കണ്ടത്. സ്വാര്‍ത്ഥത്തിനു വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന രാക്ഷസന്മാര്‍ തിന്മയുടെ പ്രതീകമാകുന്നു. സാത്വികന്മാരായ മഹര്‍ഷിമാരുടെ തപസ്സിനുളള പ്രതിബന്ധം തീര്‍ത്തുകൊടുക്കാമെന്നു പ്രതിജ്ഞ ചെയ്ത രാമന്‍ നന്മയുടെ പ്രതീകവും. വിജയം എപ്പോഴും നന്മയ്ക്കേ ഉണ്ടാകുകയുളളൂ.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment