Tuesday, August 8, 2017

ശ്രീരാമകഥാമൃതം - (7)കൈകേയിക്ക് കൊടുത്ത രണ്ടു വരങ്ങൾ

ശരഥരാജാവ് രാമാഭിഷേകത്തേപ്പറ്റി പറയുവാന്‍ കൈകേയിയുടെ കൊട്ടാരത്തിൽ ചെന്നു. കൈകേയി ക്രോധാഗാരത്തിലാണെന്നറിഞ്ഞ് രാജാവ് പരിഭ്രാന്തനായി. അവിടെയെത്തി പ്രിയപത്നിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. കൈകേയിയുടെ കോപത്തിന് ഒരു ശമനവും വന്നില്ല. കൗസല്യയോടുളള സ്നേഹം കൊണ്ടാണ് രാമനെ രാജാവാക്കുന്നതെന്നും തന്നോടുളള വിരോധം കൊണ്ടാണ് ഭരതനെ രാജാവാക്കാത്തതെന്നും ഉളള കൈകേയിയുടെ അഭിപ്രായം കേട്ട് രാജാവ് പരിഭ്രമിച്ചുപോയി. അങ്ങനെയല്ലെന്നും തനിക്ക് കൈകേയിയോടുളള സ്നേഹത്തിന് യാതൊരു കുറവുമില്ലെന്നും പറഞ്ഞ് രാജാവ് വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും കൈകേയി സമ്മതിച്ചില്ല. തനിക്കു പണ്ടു തരാമെന്നു പ്രതിജ്ഞ ചെയ്തിട്ടുള്ള രണ്ടു വരങ്ങൾ ഇപ്പോള്‍ തരാമെന്നു സത്യം ചെയ്താല്‍ മാത്രമേ തനിക്ക് ആശ്വാസമാകൂ എന്നായിരുന്നു കൈകേയിയുടെ മറുപടി. കൈകേയിക്ക് എന്തു വേണമെങ്കിലും കൊടുക്കാമെന്നു രാജാവു പ്രതിജ്ഞ ചെയ്തു. അപ്പോഴാണ് കൈകേയി മന്ഥര ഉപദേശിച്ചമാതിരി തന്‍റെ രണ്ടാവശ്യങ്ങള്‍ അവതരിപ്പിച്ചത്. ഒന്നു ഭരതനെ രാജാവായി അഭിഷേകം ചെയ്യണം. രണ്ട് രാമന്‍ പതിനാലു കൊല്ലം കാട്ടില്‍ പോയി താമസിക്കണം.
അതുകേട്ട ഉടനെ രാമനെ പിരിഞ്ഞിരിക്കുക എന്നത് ആലോചിക്കുവാന്‍ പോലും വയ്യാത്ത രാജാവ് മോഹാലസ്യപ്പെട്ടു വീണു. കുറച്ചു കഴിഞ്ഞ് ബോധം വീണ്ടു കിട്ടിയ രാജാവ് കൈകേയിയോട് രാമനെ കാട്ടിലേക്ക് അയയ്ക്കരുതെന്ന് താണുവീണപേക്ഷിച്ചു. രാമനെ പിരിഞ്ഞാല്‍ തന്‍റെ പ്രാണന്‍ പോകുമെന്നു കൂടി പറഞ്ഞു. കൈകേയിയുടെ ദൃഢനിശ്ചയം കണ്ടു ഗതിമുട്ടിയ ദശരഥൻ 'രാമാ' എന്നു വിളിച്ച് ഒരു ഭ്രാന്തനെപ്പോലെയായി. കൈകേയിയുടെ അപേക്ഷ താന്‍ സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ രാജാവിന്‍റെ സത്യവും ധര്‍മ്മവും എവിടെപ്പോയെന്നു ചോദിച്ച് അവള്‍ പരിഹസിച്ചു. കൈകേയിയേയും മകനേയും താന്‍ ഉപേക്ഷിക്കുന്നു എന്നു വരെ ദശരഥൻ പറഞ്ഞു നോക്കി. അവസാനം രാമന്‍ അഭിഷിക്തനായാല്‍ അന്നു ദശരഥന്‍റെ മുന്‍പില്‍ വെച്ച് വിഷം കഴിച്ച് താന്‍ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ് അവള്‍ തന്‍റെ ദൃഢനിശ്ചയം വെളിപ്പെടുത്തി. അങ്ങനെ രാത്രി മുഴുവൻ ഒരു സമാധാനവുമില്ലാതെ അവര്‍ കഴിച്ചു കൂട്ടി.
കനകം മൂലവും കാമിനിമൂലവും വരുന്ന ആപത്തുകളെപ്പറ്റി കവി ഇവിടെ ഓര്‍മ്മിപ്പിക്കുകയാണ്. ദശരഥൻ കൈകേയിയെ അതിയായി സ്നേഹിച്ചു. മറ്റു ഭാര്യമാരെ കൈകേയി അവഗണിച്ചു. ഭാവിയേപ്പറ്റി ആലോചിക്കാതെ കൈകേയിക്ക് വരങ്ങൾ വാഗ്ദാനം ചെയ്തു. സ്ത്രീകളുടെ ഉളളിൽ അഭിമാനവും അസൂയയും പകയും പുത്രവാത്സല്യവും ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അത് എപ്പോഴാണ് പുറത്തു വരികയെന്ന് അറിയുകയില്ലെന്നും ദശരഥന്‍ ആലോചിച്ചില്ല. അതിന്‍റെ ഫലമാണ് ദശരഥൻ ഇപ്പോള്‍ അനുഭവിക്കുന്നത്.

കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ

No comments:

Post a Comment