Saturday, August 26, 2017

ശ്രീരാമകഥാമൃതം ( 25 ) - സീതാന്വേഷണം

ഴക്കാലം കഴിഞ്ഞു. ശരത്കാലം വന്നു. സുഗ്രീവന്‍ സീതാന്വേഷണത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നു കണ്ട് ഹനുമാന്‍ ചെന്നു പറഞ്ഞു: 'രാമന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വെക്കുന്നില്ലെങ്കില്‍ നിന്‍റെ ഗതിയും ബാലിയുടേതു പോലെയാകും. കൃതഘ്നതയ്ക്കു പ്രായശ്ചിത്തമില്ല.' അതുകേട്ട സുഗ്രീവന്‍ ഉടനെ തന്നെ പല ദിക്കുകളിലുമുളള വാനരന്മാരെയെല്ലാം വരുത്തുവാനുളള ഏര്‍പ്പാടുകള്‍ ചെയ്തു. അപ്പോഴാണ് കുപിതനായ ലക്ഷ്മണന്‍റെ വരവ്. മഴക്കാലം കഴിഞ്ഞിട്ടും സീതാന്വേഷണത്തില്‍ ഒന്നും ചെയ്യാതിരിക്കുന്ന സുഗ്രീവനോടു പകരം ചോദിക്കുവാന്‍ രാമന്‍ പറഞ്ഞയച്ചിട്ടായിരുന്നു ലക്ഷ്മണന്‍ വന്നിട്ടുളളത്. താരയും അംഗദനും സുഗ്രീവനും കൂടി ലക്ഷ്മണനെ ശാന്തനാക്കി സമാധാനിപ്പിച്ചു. എല്ലാവരും കൂടി വിവരങ്ങളറിയിക്കുവാനായി രാമസമീപം ചെന്നു. സീതാന്വേഷണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതറിഞ്ഞ് രാമന്‍ സന്തുഷ്ടനായി. രാമാജ്ഞയനുസരിച്ച് സീതയെ കണ്ടു പിടിക്കുവാനായി വാനരന്മാരെ നാലു ദിക്കിലേക്കും അയച്ചു.
തെക്കേ ദിക്കിലേക്കു പോയ സംഘത്തിലാണ് ഹനുമാന്‍, ജാംബവാന്‍, അംഗദന്‍, നീലന്‍ മുതലായ വാനര നായകന്മാരുളളത്. പുറപ്പെടുന്ന സമയത്ത് രാമന്‍ ഹനുമാനെ പ്രത്യേകം വിളിച്ച് സീതയ്ക്കു തിരിച്ചറിയുന്നതിനായി തന്‍റെ പേര്‍ കൊത്തിയ ഒരു മോതിരവും രഹസ്യമായ ഒരു അടയാള വാക്യവും പറഞ്ഞു കൊടുത്തു. വാനരന്മാര്‍ അത്യുത്സാഹത്തോടു കൂടി പുറപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞ് ദണ്ഡകാരണ്യത്തിലെത്തിയപ്പോള്‍ വിശപ്പും ദാഹവും സഹിക്കവയ്യാതെ വാനരന്മാര്‍ വിഷമിച്ചു. വെളളം എങ്ങും കിട്ടാനില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഒരു ഗുഹയില്‍ നിന്ന് ചില പക്ഷികള്‍ വരുന്നതു കണ്ടത്. അവയുടെ ചിറകുകളില്‍ ജലകണങ്ങള്‍ കണ്ടു. ഗുഹയ്ക്കുളളില്‍ ജലമുണ്ടാകുമെന്നു തീര്‍ച്ചപ്പെടുത്തി, ഹനുമാന്‍റെ നേതൃത്വത്തില്‍ ഗുഹയ്ക്കുളളില്‍ പ്രവേശിച്ചു. കുറച്ചുദൂരം ചെന്നപ്പോൾ ഫലവൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ഉദ്യാനവും തടാകവും കണ്ടു. അവിടെ തപസ്വിനിയായ ഒരു യോഗിനിയേയും കണ്ടു. താന്‍ സ്വയംപ്രഭ എന്ന യോഗിനിയാണെന്നും രാമദൂതന്മാര്‍ വരുമ്പോൾ സത്ക്കരിക്കുവാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും സ്വയംപ്രഭ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. വാനരന്മാരെ തൃപ്തിയാകുംവണ്ണം സത്കരിച്ച് അനായാസേന ഗുഹയില്‍ നിന്നു പുറത്താക്കിയതിനു ശേഷം സ്വയംപ്രഭ ശ്രീരാമദര്‍ശനത്തിനായി പോയി.
സീത ആത്മവിദ്യയുടെ പ്രതീകമാണെന്നും ആത്മവിദ്യ തേടിപ്പോകുന്ന സാധകന്മാരാണ് വാനരന്മാരെന്നും പ്രതീകമായി ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്. അപ്പോള്‍ ആദ്ധ്യാത്മിക സാധകന്മാർക്ക് ഉണ്ടാകുന്ന അനുഭവങ്ങളാണ് വാനരന്മാര്‍ക്കുണ്ടാകുന്നത്. ഈശ്വരാനുഗ്രഹം കൊണ്ട് അവര്‍ക്ക് എല്ലാ സ്ഥലങ്ങളിലും സൗകര്യങ്ങളും ഭഗവാന്‍ തന്നെ ഉണ്ടാക്കിക്കൊടുക്കുന്നു. സ്വയംപ്രഭാ ചരിതം അതാണ് കാണിക്കുന്നത്. *സംസാര സമുദ്രം കടന്ന് മോക്ഷം നേടുവാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ടെങ്കിലും ചുരുക്കം ചിലര്‍ക്കേ ഫലസിദ്ധി ഉണ്ടാകുന്നുളളൂ.* വാനരന്മാര്‍ പലരും സീതാന്വേഷണത്തിനിറങ്ങിയെങ്കിലും ഹനുമാന് മാത്രമേ സീതയെ കാണാന്‍ സാധിച്ചുളളൂ.

No comments:

Post a Comment