Sunday, June 11, 2017

കർമ്മവും കർമ്മഫലവും

ആരുടെയെങ്കിലും ഒപ്പം ഇടപഴകുമ്പോള്‍, നല്ലതും മോശവുമായ അനുഭവങ്ങള്‍ അവരില്‍ നിന്ന് അനുഭവിക്കുമ്പോള്‍ കര്‍മ്മഫലത്തില്‍ വിശ്വാസമുള്ളവര്‍ പറയുന്ന വാക്കാണ് – എല്ലാം എന്‍റെ പൂര്‍വ്വജന്‍മപാപം, അല്ലെങ്കില്‍ പൂര്‍വ്വജന്‍മ സുകൃതം എന്ന്. എന്നിരുന്നാലും ആ പ്രത്യേക വ്യക്തിയോടൊപ്പം സംഭവിച്ച മുന്‍കാല കര്‍മ്മങ്ങളുടെ കണക്ക് അവരിലൂടെത്തന്നെ തീരുകയാണെന്നാണ് കൂടുതല്‍പേരും ധരിച്ചിരിക്കുന്നത്. കുറച്ചുകൂടി വിശാലയായി ഈ വിഷയം ചിന്തിക്കുകയാണെങ്കില്‍ മനസിലാകുന്ന കാര്യമെന്തെന്നാല്‍, കര്‍മ്മത്തിന്‍റെ കൊടുക്കല്‍ വാങ്ങല്‍ വ്യക്തിഗതമായ കടം വാങ്ങലും കടം വീട്ടലും പോലെയല്ല എന്നാതാണ്. നമ്മള്‍ ഒരു കല്ലില്‍ തട്ടി വീണ് തല പൊട്ടിയാല്‍ ആ കല്ല് പൂര്‍വ്വജന്‍മ പ്രതികാരം വീട്ടിയതാണെന്ന് പറയാന്‍ കഴിയുമോ? ഒരു രോഗം വന്ന് പീഢനമനുഭവിക്കുമ്പോള്‍ ആ രോഗാണുക്കള്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് പറയാന്‍ സാധിക്കുമോ? വാസ്തവത്തില്‍ എന്താണീ കര്‍മ്മക്കണക്ക്? ആത്മാവ് ശരീരം സ്വീകരിച്ച നിമിഷം മുതല്‍ പ്രകൃതിയെന്ന മഹാശക്തിയോടൊപ്പമാണ് കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നത്. ഞാന്‍ ഈ ഭൂമിയില്‍ വെച്ച് ആരോട് ദേഷ്യപ്പെട്ടാലും ആരെ ഹിംസിച്ചാലും ആരെ സ്നേഹിച്ചാലും ഭൂമിയുടെ പ്രവര്‍ത്തന തത്ത്വത്തിലെ നിയമങ്ങളെയാണ് ഞാന്‍ ലംഘിക്കുന്നത്. അതിന് മറുപടി തരുന്നത് എന്‍റെ മുന്നില്‍ അന്ന് നിന്ന ആ വ്യക്തിതന്നെയാകണമെന്നില്ല. ഒരു ബാങ്കില്‍ പണം നിക്ഷേപിച്ച ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചു ലഭിക്കുമ്പോള്‍ ആ ബാങ്കില്‍ നമ്മളോട് ഇടപെടുന്നത് അന്ന് പണം സ്വീകരിച്ച വ്യക്തിയാകണമെന്നില്ല. നമുക്ക് തരുന്നത് അതേ കറന്‍സികള്‍ ആയിരിക്കണമെന്നുമില്ല. പക്ഷേ ആ മൂല്ല്യവും അതിന്‍റെ പലിശയും കൃത്യമായി ലഭിക്കും. അതുപോലെ നമ്മളില്‍ നിന്ന് പ്രസരിച്ച നന്‍മയുടേയോ തിന്‍മയുടേയോ ഫലം മാത്രമാണ് തിരിച്ചു വരുന്നത്. അത് ആരില്‍ നിന്നാകണം, എപ്രകാരമാകണം എന്നത് പ്രപഞ്ച തീരുമാനങ്ങളാണ്. അത് ആരുടേയും വ്യക്തിഗതമായ തിരിച്ചുതരലല്ല. എന്നാല്‍ ഈ രഹസ്യമറിയാത്തവര്‍ പാവം വ്യക്തികളുമായി ഏറ്റുമുട്ടും. താന്‍ കാരണം വന്നുഭവിച്ച കടം പെരുകി ജപ്തി നോട്ടീസുമായി വന്ന പോസ്റ്റുമാനെ ഞാന്‍ ഉപദ്രവിച്ചിട്ടെന്ത് കാര്യം. ഈ രഹസ്യം അറിയാത്തവര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പുതിയ കര്‍മ്മബന്ധനങ്ങള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടും. ഈ രഹസ്യം അറിയാതെ അഥവാ വ്യക്തികളിലൂടെ കര്‍മ്മഫലങ്ങള്‍ തിരിച്ച് സ്വീകരിക്കുവാന്‍ (അഥവാ അല്‍പ്പം സഹിക്കുവാന്‍) നമ്മള്‍ തയ്യാറല്ലെങ്കില്‍ രോഗമായോ അപകടമായോ അകാരണമാനസിക സംഘര്‍ഷമായോ എങ്കിലും വന്ന് അവസാനം ആ കര്‍മ്മഫലം നമ്മളില്‍ തന്നെ സമാപിക്കും. അപ്പോള്‍ നമ്മള്‍ ആരെ കുറ്റപ്പെടുത്തും? ആരോട് പ്രതികാരം ചെയ്യും? അതിനാല്‍ മുന്‍കാല പാപകര്‍മ്മഫലങ്ങളെ അതിജീവിക്കുവാന്‍ ഇപ്പോഴത്തെ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക..!( ഇതിലൊന്നും ഈശ്വരൻ ഇടപെടുന്നില്ല.!നന്മതിന്മകളും അതിന്ടെ ഭാവിയും മനസിലാക്കിത്തരുകയല്ലാതെ..!)

No comments:

Post a Comment