വിധിയുടെ അലംഘനീയാവസ്ഥയാണ് സ്ഥായിയായ സത്യം. രാമായണത്തിന്റെ അന്തഃസത്തയും അതുതന്നെ. മഹാരഥനായ ദശരഥനോ ദശരഥന്റെ അമ്പേറ്റു മരിക്കേണ്ടിവന്ന മുനികുമാരനോ അതില്‍ നിന്ന് മോചനം കിട്ടിയില്ല. അതുകൊണ്ടുതന്നെ വൃദ്ധദമ്പതികളുടെ ശാപം ദശരഥനു മേല്‍ ദുരന്തത്തിന്റെ കിരീടമായി. അവസാനം അനിവാര്യമായ വിധി ദശരഥനെ പുത്രദുഃഖം മൂലമുളള മരണത്തിലേക്കു നയിക്കുകയും ചെയ്തു. ദശരഥൻ തന്നെ ആ കഥ കൗസല്യയ്ക്കു വിവരിച്ചു കൊടുക്കുന്നു.
രാമന് പോയതിനു ശേഷം ദശരഥ മഹാരാജാവ് കൈകേയിയുടെ കൊട്ടാരത്തിൽ നിന്ന് കൗസല്യയുടെ കൊട്ടാരത്തിലേക്ക് താമസം മാറ്റി. തുല്യ ദുഃഖിതരായ രണ്ടു പേരുണ്ടെങ്കില്‍ അല്പം സമാധാനം കിട്ടുമല്ലോ. അവിടെ രാമന് മടങ്ങി വരുമെന്ന പ്രതീക്ഷയോടെ സമാധാനിച്ചിരിക്കുമ്പോഴാണ് സുമന്ത്രന്‍ മടങ്ങി വന്ന് രാമന് ഗംഗാനദി കടന്നു പോയ വിവരം പറഞ്ഞത്. 'ദുഃഖിക്കരുത്. ഭരതനെ ഭരണമേല്പിക്കൂ. ഞാന്‍ വേഗത്തിൽ പതിനാലു വര്‍ഷത്തെ വനവാസം കഴിഞ്ഞു മടങ്ങി വരാം: സമാധാനമായിരിക്കൂ' എന്നുളള രാമന്റെ സന്ദേശം രാജാവാനു കര്‍ണ്ണകഠോരമായിത്തോന്നി.
ദുഃഖപരവശനായ രാജാവ് കിടക്കയില്‍ വീണ് വിലപിക്കുവാന്‍ തുടങ്ങി. കൗസല്യ അടുത്തു വന്നു സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും രാജാവിനു സമാധാനം കിട്ടിയില്ല. അദ്ദേഹം പണ്ടു നടന്ന ഒരു സംഭവത്തെ ഓര്‍ത്തു കൗസല്യയോടു പറഞ്ഞു: 'പ്രിയേ, അവനവന്റെ കര്‍മ്മഫലമാണ് ഓരോരുത്തരും അനുഭവിക്കുന്നത്. ഞാന്‍ പണ്ട് ഒരിക്കൽ നായാട്ടിനു പോയപ്പോള്‍ പുഴയില്‍ നിന്ന് വെള്ളം കുടത്തിലാക്കുന്ന ശബ്ദം കേട്ട് അന്ധകാരത്തില്‍ ശബ്ദവേധി എന്ന അമ്പയച്ചു. അടുത്തു ചെന്ന് നോക്കിയപ്പോള്‍, ആനയാണെന്നു വിചാരിച്ച് അയച്ച അമ്പു കൊണ്ടത് ഒരു മഹര്‍ഷി കുമാരനായിരുന്നു. പശ്ചാത്താപ വിവശനായ ഞാന്‍ പലതും പറഞ്ഞ് സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. മരിക്കാന്‍ പോകുന്ന കുമാരന് പറഞ്ഞു: 'രാജാവേ, ദുഃഖിക്കേണ്ട. കര്‍മ്മമാണ് എല്ലാം പ്രവര്‍ത്തിക്കുന്നത്. അടുത്തുള്ള പര്‍ണ്ണശാലയില്‍ എന്റെ വൃദ്ധരായ അച്ഛനമ്മമാര്‍ ദാഹപരവശരായി ഇരിക്കുന്നുണ്ട്. അവര്‍ക്കു വെള്ളം കൊണ്ടുപോയി കൊടുത്ത് അവരെ സമാധാനിപ്പിക്കൂ. അന്ധരായ അവര്‍ക്ക് വെളളം കൊണ്ടുപോകാനാണ് ഞാന്‍ വന്നത്.' കുമാരന്റെ വാക്കു കേട്ട് ഞാന്‍ ജലവുമെടുത്ത് അടുത്തു ചെന്നപ്പോൾ മകനാണ് വരുന്നതെന്നു വിചാരിച്ച് ആദ്യം അവര്‍ സന്തോഷിച്ചു. പിന്നെ ഞാന്‍ കാര്യങ്ങളെല്ലാം വാസ്തരിച്ചു പറഞ്ഞപ്പോള്‍ ദുഃഖാകുലരായ അവര്‍ തങ്ങളെ പുത്രശരീരത്തിന്റെ അടുത്തേക്കു കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. നദീ തീരത്തെത്തിയ അവര്‍ കുറേ നേരം പുത്രശരീരം തൊട്ടുതഴുകിയതിനു ശേഷം എന്നോടു തന്നെ പുത്രന്റെ ശരീരം ദഹിപ്പിക്കുവാനുളള ചിതയുണ്ടാക്കുവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ചിതകൂട്ടി മുനികുമാരന്റെ ദേഹം ചിതയില്‍ വച്ചപ്പോള്‍ അവരും ആ ചിതയില്‍ ചാടി മരണം വരിച്ചു. മരിക്കുന്നതിനു മുന്‍പ് അങ്ങും ഇതുപോലെ പുത്രദുഃഖത്താല്‍ മരിക്കാനിടവരും എന്ന് എന്നെ ശപിക്കുകയും ചെയ്തു. ആ ശാപമാണ് ഇപ്പോള്‍ ഫലിക്കാന്‍ പോകുന്നത്. ഓരോരുത്തരും അവരവരുടെ കര്‍മ്മഫലം ആണ് അനുഭവിക്കുന്നത്. അതാര്‍ക്കും തടുക്കാവതല്ല. ഇത്രയും പറഞ്ഞ് ദശരഥൻ അന്ത്യയാത്രയ്ക്ക് തയ്യാറായി.
ഹാ രാമ, ഹാ സീതേ, ഹാ ലക്ഷ്മണാ എന്നു വാവിട്ടു നിലവിളിച്ചുകൊണ്ട് മഹാരാജാവ് ദേഹം വെടിഞ്ഞു. നിശ്ചേതനായ രാജാവിനെ കണ്ട് എല്ലാവരും മുറവിളി കൂട്ടി. അന്തഃപുരത്തില്‍ നിന്നുളള ആര്‍ത്തനാദം കേട്ട് ഓടിയെത്തിയ വസിഷ്ഠനും മന്ത്രിമാരും ഇതികര്‍ത്തവ്യതാമൂഢരായി. പുത്രന്മാരാരും അടുത്തില്ലാത്തതു കൊണ്ട് സംസ്കാരകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ നിവൃത്തിയില്ല. വേണ്ടപ്പെട്ടവരെയെല്ലാം വിവരമറിയിച്ചു. ദുഃഖാചരണത്തില്‍ എല്ലാവരും പങ്കുകൊണ്ടു. ഭരതനോട് ഉടനെ വരുവാന്‍ പറഞ്ഞ് വസിഷ്ഠന് ദൂതന്മാരെ കേകയരാജ്യത്തിലേയ്ക്കയച്ചു. ഭരതന് വരുന്നതുവരെ മൃതശരീരം തൈലത്തോണിയിലിട്ട് കേടുവരാതെ സൂക്ഷിക്കുവാനേര്‍പ്പാടു ചെയ്തു.
തന്റെ ദുഃഖത്തിനു കാരണം പുത്രവിയോഗമാണെങ്കിലും അതിനു ഹേതു തന്നെ നിഴല്‍ പോലെ പിന്തുടരുന്ന മുനിശാപമാണെന്ന് ദശരഥന് അറിയാമായിരുന്നു. വിധിയെ അംഗീകരിക്കാൻ മഹാരാജാവ് തയ്യാറായി എന്നാണ് അദ്ദേഹത്തിന്റെ അവസാന വാക്കുകൾ തെളിയിക്കുന്നത്. ലോകത്തില്‍ സ്വന്തം ഭാര്യയോടും പുത്രന്മാരോടും പോലുമുളള അതിസ്നേഹം, അത്യാസക്തി ആപത്തിനും ദുഃഖത്തിനും കാരണമായിത്തീരുമെന്നറിഞ്ഞ് അനാസക്തനായി, നിസ്സംഗനായി ജീവിക്കുവാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന തത്ത്വം ദശരഥന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
കടപ്പാട്: ശ്രീരാമകൃഷ്ണാശ്രമം, തൃശൂർ
No comments:
Post a Comment